Tuesday, February 24, 2009

കാക്കിക്കുള്ളില്‍ വിശുദ്ധരില്ല



വിങ്ങിപ്പൊട്ടി നില്‍ക്കുന്ന അമ്മ
ജ്വലിച്ചു നില്‍ക്കുന്ന അച്ഛന്‍
കാര്‍മേഘവും സൂര്യവെളിച്ചവുമില്ലാതെ
മഴവില്ലില്ലെന്ന തിരിച്ചറിവ്‌...


സ്‌ത്രീ പുരുഷ സമത്വത്തെക്കുറിച്ചും സ്‌ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചും ചിന്തിക്കാന്‍ ആദ്യ പ്രേരണയായി ഭവിച്ച അച്ഛന്റെ ഓര്‍മ്മകള്‍ക്കു മുമ്പിലാണ്‌ " നീ പെണ്ണാണ്‌" എന്ന കവിതാസമാഹാരം വിനയ സമര്‍പ്പിച്ചത്‌.

പീടികത്തിണ്ണയില്‍ സിഗരറ്റും കത്തിച്ച്‌
ചൂളാതിരുന്ന്‌ വലിക്കേണം
മുന്‍വാതിലില്‍ കൂടി കള്ള്‌ ഷാപ്പില്‍കേറി
അന്തിക്കള്ളല്‌പം നുണയേണം.....
.............................................................

വിനനയയുടെ 'എന്റെ സ്വപ്‌നം' എന്ന കവിതയിലെ വരികളാണിത്‌.

എന്നാല്‍ സഹപ്രവര്‍ത്തകന്റെ സെന്റോഫ്‌ പാര്‍ട്ടിക്ക്‌ സ്‌മാളടിച്ച്‌ പൂസായി ടൗണിലിറങ്ങിയപ്പോള്‍ വിനയ പടിക്കു പുറത്തായി. പോലീസ്‌ സേനക്ക്‌ ദുഷ്‌പേരുണ്ടാക്കിയെന്നാണ്‌ കാരണം.

എ എസ്‌‌ ഐ പ്രമോഷന്‍ ലഭിച്ച്‌ വയനാട്ടിലെ പുല്‍പ്പള്ളിയില്‍ നിന്നും കോഴിക്കോട്ടേക്ക്‌ സ്ഥലം മാറിപ്പോകുന്ന പോലീസ്‌ ഉദ്യോഗസ്ഥന്‌ ഒരു റിസോര്‍ട്ടില്‍വെച്ച്‌ നല്‍കിയ പാര്‍ട്ടിക്ക്‌ ജില്ലയിലെ വേണ്ടപ്പെട്ട പോലീസ്‌ ഏമാന്മാരെല്ലാം എത്തിയിരുന്നു. വിരുന്നിനെത്തിയ ചില പോലീസുകാര്‍ എ എസ്‌ ഐക്ക്‌ ഷേക്ക്‌ ഹാന്റും നല്‍കി പച്ചവെള്ളം കുടിക്കാതെ സ്ഥലം വിട്ടു. കാരണം വിരുന്നൊരുക്കിയത്‌ വയനാട്ടിലെ സ്‌പിരിറ്റ്‌ മദ്യലോബിയില്‍പ്പെട്ട ഒരാളെന്നാണ്‌ ആരോപിക്കപ്പെട്ടത്‌. ഇയാള്‍ രണ്ടുവര്‍ഷം മുമ്പ്‌ സ്റ്റേഷനിലെ എസ്‌ ഐ യെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയുമാണ്‌. ക്ഷണം സ്വീകരിച്ച്‌ സഹപ്രവര്‍ത്തകന്റെ വിരുന്നിനെത്തിയ വിനയയുടെ സല്‍ക്കാരത്തിനുശേഷമുള്ള മടക്കം പിറ്റേന്ന്‌ പത്രത്താളുകളില്‍ ചൂടുള്ള വാര്‍ത്തയാവുകയും ആഭ്യന്തരവകുപ്പിന്‌ 'അഭിമാനക്ഷത'മാവുകയും ചെയ്‌തു!

നോട്ടീസില്ലാതെ , വിശദീകരണമില്ലാതെ വിനയയെ നിര്‍ദ്ദാക്ഷണ്യം സസ്‌പെന്റുചെയ്‌തു. വിരുന്നില്‍ മദ്യപിച്ച വിനയ പുറത്തിറങ്ങി ടൗണില്‍ നല്ല പ്രകടനം കാഴ്‌ചവെച്ചുവെന്നും ബസ്സില്‍ കയറി വാളു വെച്ചുവെന്നും പോലീസ്‌ ജീപ്പിലെത്തിയ സഹപ്രവര്‍ത്തകരാണ്‌ നയത്തില്‍ വാഹനത്തില്‍ കയറ്റികൊണ്ടുപോയതെന്നും പത്രങ്ങളുടെ സ്വന്തം ലേഖകന്മാര്‍ എഴുതുന്നു. കുപ്രസിദ്ധയായ വിനയ എന്നാണ് ദീപിക എഴുതിയത്.......!!??

സ്‌പിരിറ്റ്‌ മദ്യമാഫിയയുടെ സല്‍ക്കാരത്തില്‍ പങ്കെടുത്ത പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്‌ പിറ്റേന്ന്‌ സുല്‍ത്താന്‍ ബത്തേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസിലേക്ക്‌ മാര്‍ച്ചും അരങ്ങേറി.

പുല്‌പ്പള്ളിക്കാര്‍ അനീതികണ്ടാല്‍ പൊറുക്കില്ല. അഴിമതി വീരന്മാരെ പച്ചക്കു നിര്‍ത്തി കൈകാര്യം ചെയ്യും. ജനകീയ വിചാരണ നക്‌സലൈറ്റുകള്‍ പോലും കയ്യൊഴിഞ്ഞകാലത്താണ് പുല്‍്‌പ്പള്ളിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വിചാരണ ചെയ്‌ത്‌ തോലുരിക്കുകയാണ്‌. അഴിമതിക്കാരനായ ഗ്രാമസേവകനെ മരത്തില്‍ കെട്ടിയിട്ട്‌ മര്‍ദ്ദിച്ചത്‌ ഒരുമാസം മുമ്പാണ്‌. 200 രൂപ കൈക്കൂലി വാങ്ങിയ പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ ഓവര്‍സിയറെ ചെരുപ്പുമാലയണിയിച്ച്‌ ടൗണിലൂടെ നടത്തി ജനകീയ വിചാരണ ചെയ്‌തത്‌ കഴിഞ്ഞയാഴ്‌ചയാണ്‌.

അപ്പോള്‍ പോലീസ്‌, അതും ഒരു വനിത പോലീസ്‌ മദ്യവിച്ച്‌ ടൗണിലിറങ്ങി സീനുണ്ടാക്കിയാല്‍ പുല്‍പ്പള്ളിക്കാര്‍‍ക്ക്‌ കയ്യും കെട്ടിയിരിക്കാന്‍ കഴിയുമോ? മാര്‍ച്ചിന്റെ ഉശിരുകൊണ്ടാവാം പ്രമോഷന്‍ വിരുന്നിലെ ആതിഥേയനായ എ എസ്‌ ഐയെയും ജില്ലാ പോലീസ്‌ സൂപ്രണ്ട്‌ സസ്‌പെന്റു ചെയ്‌തു.

വിരുന്നില്‍ പങ്കെടുത്തുവെന്നു സമ്മതിക്കുന്ന വിനയ ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്‌. എത്രയോ പോലീസുകാര്‍ വിരുന്നില്‍ പങ്കെടുത്തു മദ്യപിച്ചു. അവരുടെ പേരിലൊന്നും നടപടിയുണ്ടായില്ല! സ്‌ത്രീയായതുകൊണ്ടു മാത്രമാണ്‌ ഞാന്‍ ശിക്ഷിക്കപ്പെട്ടത്‌. സല്‍ക്കാരത്തില്‍ പങ്കെടുത്തത്‌ ഡ്യൂട്ടി സമയത്തല്ല. സ്വകാര്യ ജീവിതത്തിലെ പെരുമാറ്റങ്ങളെ അച്ചടക്ക ലംഘനമായി കണക്കാക്കുന്നത്‌ ഏതു മാനദണ്ഡം വെച്ചാണ്‌?

ഔദ്യോഗിക കൃത്യനിര്‍വഹണ സമയത്ത്‌ പാലിക്കേണ്ട അച്ചടക്ക മര്യാദകള്‍ ഡ്യൂട്ടിയുടെ ഭാരമില്ലാതെ സ്വതന്ത്രയായി നില്‍ക്കുമ്പോള്‍ അനുസരിക്കേണ്ടതുണ്ടോ എന്നത്‌ ചര്‍ച്ച ചെയ്യപ്പെടേണ്ടതു തന്നെയാണ്‌. നമ്മുടെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഡ്യൂട്ടിസമത്തു തന്നെ മദ്യപിച്ചെത്തുന്നവരില്ലേ? അഞ്ചുമണിക്കുളേഷം ഓഫീസുകള്‍ ബാറുകളാവുന്നത്‌ ചില സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ ബാത്ത്‌റൂമിലും പിന്നാമ്പുറത്തും സ്റ്റോര്‍ റൂമിലും കൂട്ടിയിട്ട മദ്യക്കുപ്പികള്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നുണ്ട്‌.


വീടുകളില്‍ മദ്യസേവ ആഹാരത്തിന്റെ ഭാഗമാക്കുന്നതിനെക്കുറിച്ച്‌ സ: ഇ പി ജയരാജന്‍ അഭിപ്രായപ്പെട്ടതിനെതിരെ മാധ്യമം ദിനപ്പത്രം മുഖപ്രസംഗമെഴുതിയത്‌ ജനുവരി 31 നാണ്‌. പ്രതിദിനം 45 കോടിരൂപയുടെ ബിവറേജ്‌ മദ്യം നാട്ടുകാര്‍ മോന്തുന്നതുകൊണ്ടാണ്‌ കേരള സര്‍ക്കാര്‍ ജീവനക്കാര്‍ പട്ടിണിയാവാതെ കഴിഞ്ഞുപോകുന്നത്‌. മുക്കിനു മുക്കിനു അടച്ചുപൂട്ടുന്ന റേഷന്‍ഷാപ്പുകള്‍ ബിവറേജ്‌ ഷാപ്പുകളാവുന്ന കാലം വിദൂരമല്ല. അരിയും ഗോതമ്പും കിട്ടിയില്ലെങ്കിലും ദാഹം മാറ്റാന്‍ മിനറല്‍ വാട്ടറിനേക്കാളും കുറഞ്ഞ തുകക്ക്‌ ബിയര്‍ബോട്ടില്‍ കിട്ടുന്ന മദ്യസമത്വകേരളം പിറക്കാനുള്ള സാധ്യതയും സമീപഭാവിയിലുണ്ടാകും.

കേരളത്തിലെ പുഴകളിലൂടെ മദ്യമൊഴുകിയാലും അതുകോരി മോന്താനുള്ള സ്വാതന്ത്ര്യം പെണ്ണുങ്ങള്‍ക്കുണ്ടാവില്ല എന്നുറപ്പാണ്‌.
ആണുങ്ങളെപ്പോലെ മദ്യപിച്ചു പൂസാനുള്ള സ്വാതന്ത്ര്യം ലഭിക്കാന്‍ പെണ്ണുങ്ങള്‍ സമരം ചെയ്‌താല്‍ നാട്ടുകാര്‍ അടിച്ചോടിക്കുകയും ചെയ്യും. ആണുങ്ങള്‍ മദ്യപിച്ചു തലകുത്തിമറിഞ്ഞാല്‍ സമൂഹമത്‌ അവഗണിക്കും. എന്നാല്‍ ഒരു പെണ്ണ്‌ പിമ്പിരിയായി ഓവുചാലില്‍ കിടന്നാലോ? വലിച്ചുപൊക്കി അവളുടെ ദേഹത്തെ അഴുക്ക്‌ മുഴുവന്‍ നക്കി തുടക്കാന്‍ ആണുങ്ങള്‍ മത്സരിക്കും... കല്ലറയില്‍ അടക്കിയ പെണ്ണിന്റെ ശവത്തോടുപോലും ലൈംഗിക തൃപ്‌തിക്കായി ഉപയോഗിക്കുന്ന മനസ്സഴുകിയ നാടാണിത്‌.

എന്തിനുമേതിനും പെണ്ണിന്‌ അതിര്‌ നിശ്ചയിച്ച നാട്ടില്‍ അതു മറികടക്കാനുള്ള ചെറുതും ഒറ്റപ്പെട്ടതുമായ പോരാട്ടങ്ങള്‍ക്ക്‌ വളരെക്കുറച്ചേ മുമ്പോട്ടു പോകാനായിട്ടുള്ളു. ഉള്‍ക്കരുത്തുള്ള വിനയയെപ്പോലുള്ള ഒറ്റപ്പെട്ട ചില വ്യക്തികള്‍ മാത്രമാണ്‌ പരിമിതികളെ മറികടന്നിട്ടുള്ളത്‌. അഥവാ മറികടക്കാന്‍ ശ്രമിച്ചിട്ടുള്ളത്‌. ആ ശ്രമത്തിനിടയില്‍ അവരുടെ മനസ്സാഗ്രഹിക്കുന്ന സ്വാതന്ത്ര്യമോഹങ്ങള്‍ പുരുഷകേന്ദ്രീകൃത സമൂഹം ചവിട്ടിമെതിക്കുകതന്നെചെയ്യും.

വിനയ വേട്ടയാടപ്പെടാന്‍ വേറെയും കാരണമുണ്ട്‌. പുല്‍പ്പള്ളിയിലെ പ്രാദേശിക തിരഞ്ഞെടുപ്പ്‌ സമയത്ത്‌ പ്രായമായ അമ്മയുടെ വോട്ടുചെയ്യാന്‍ മകനെ അനുവദിക്കാത്തതിലുള്ള പകയുമുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. തിരഞ്ഞെടുപ്പ്‌ റിസല്‍ട്ടിന്റയന്ന്‌‌ വിനയയെ തന്നെ ഡ്യൂട്ടിക്കിടാന്‍ ചിലര്‍ സമ്മര്‍ദ്ദം ചെലുത്തി. അന്ന്‌ ആഹ്ലാദ മുദ്രാവാക്യങ്ങള്‍ക്കൊപ്പം വിനയക്കെതിരെയുള്ള പ്രതിഷേധ വാക്കുകളുമുയര്‍ന്നു.

'തലയെത്ര കുനിക്കണം ഞാന്‍.....
തലകുനിക്കാതെ നില്‍ക്കാന്‍.'.(എന്റെ തത്വങ്ങള്‍-വിനയ)
.....................................................
'ആശ്രിതയായിട്ടു ജീവിക്കും നിമിഷത്തില്‍
യമദേവാ നിന്നെ വരിച്ചിടും ഞാന്‍...'(സ്വയംവരം-വിനയ)

സസ്‌പെന്‍ഷനും ഡിസ്‌മിസും വിനയക്ക്‌ പുത്തരിയല്ല.

തുല്യനീതിക്കുവേണ്ടി പോലീസ്‌ കായികമേളയില്‍ ട്രാക്കില്‍ കിടന്നു പ്രതിഷേധിച്ച്‌തിനാണ്‌ വിനയയെ 2003 ജൂണില്‍ പോലീസ്‌ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടത്‌. എന്നാല്‍ ഹൈക്കോടതി വിധിയെ തുടര്‍ന്ന്‌ 2004 ജൂണില്‍ സര്‍വ്വീസില്‍ തിരിച്ചെടുക്കുകയും ചെയ്‌തു. നാളിതുവരെയുള്ള നേട്ടങ്ങളെല്ലാം പിതാവിന്റെ പേരില്‍ രജിസ്റ്റര്‍ചെയ്‌ത്‌ "പൈതൃക"മാക്കിയെടുക്കുന്ന ഭാഷാരീതിക്കും ചതിയുടെ ചുവയാണുള്ളതെന്നു തിരിച്ചറിഞ്ഞ വിനയ സ്‌കൂള്‍ അഡ്‌മിഷന്‍ അപേക്ഷാഫോറത്തില്‍ പിതാവിന്റെ പേരിനൊപ്പം മാതാവിന്റെ പേരിനുകൂടി സ്ഥാനം ലഭിക്കാന്‍ റിട്ട്‌ ഫയല്‍ ചെയ്യുകയും അനുകൂല വിധി നേടുകയും ചെയ്‌തു. ശ്രദ്ധിക്കപ്പെട്ട നിയമപോരാട്ടങ്ങളുടെ ലിസ്‌റ്റില്‍ "ഇന്ത്യാ ടുഡേ" ഈ കേസിനെ ഉള്‍പ്പെടുത്തുകയുണ്ടായി.

അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ആണിനും പെണ്ണിനും ഓരേ സ്ഥാനമാണുള്ളതെങ്കിലും അവള്‍ കരയുമ്പോഴും ചിരിക്കുമ്പോഴും നടക്കുമ്പോഴും ഇരിക്കുമ്പോഴും മരത്തില്‍ കയറുമ്പോഴും അയലത്തെ ചെക്കന്മാരുടെകൂടെ കളിക്കുമ്പോഴും "നീ പെണ്ണാണ്‌. പെണ്ണാണ്‌" എന്നോര്‍മിപ്പിക്കുന്നതിനോട്‌ വിനയക്ക്‌ കലിയാണ്‌

പെണ്ണുങ്ങള്‍ വീടിന്റെ ഉമ്മറത്തേക്കെങ്ങാനും എത്തിനോക്കിപ്പോയാല്‍ പോ അപ്പുരത്തേക്ക്‌ എന്നലറുന്നവരെ
" ആണുങ്ങളോടൊന്നും മിണ്ടുവാന്‍ പാടില്ല
പെറ്റുവളര്‍ത്തിയ മോന്‍ തന്നെ വന്നാലും
ഊരയനക്കി ബഹുമാനിച്ചീടണം"
എന്നു വിനയ പരിഹസിക്കുന്നു.

രാവിലെ ബെഡ്‌കോഫി കിട്ടുന്നതിനുള്ള ആഗ്രഹം പെണ്ണുങ്ങള്‍ക്കുമുണ്ടെന്നും,
ആരുകത്തിച്ചാലും അടുപ്പുകത്തുമെന്നും
പാത്രം കഴുകാനുള്ള ത്രാണി
ഭക്ഷിച്ചവര്‍ക്കുണ്ടാകണമെന്നും, വിനയ ഓര്‍മ്മപ്പെടുത്തിയത്‌ ചില്ലറ അലോസരങ്ങളൊന്നുമല്ല ഉണ്ടാക്കിയത്‌.

നീണ്ട തലമുടിയഴക്‌ സ്‌ത്രീ സൗന്ദര്യമായാണ്‌ കവിയും കാമുകന്മാരും വര്‍ണ്ണിച്ചിട്ടുള്ളത്.
എന്നാല്‍ മുടിക്കുത്തിനു പിടിച്ച്‌ കലിതുള്ളുന്ന ഭര്‍ത്താക്കന്മാരുടെ പീഡന കഥകള്‍ പല സ്‌ത്രീകള്‍ക്കും പറയാനുണ്ടാകുമെന്ന്‌ വിനയ സാക്ഷ്യപ്പെടുത്തുന്നു.

"മുടിചീകിയൊതുക്കാന്‍ എത്രനേരം കളയണം....
ബാത്ത്‌റൂമും വാഷ്‌ബേസിനും ബ്ലോക്കായാല്‍
പെണ്ണിന്റെ മുടിയെയാണ്‌ പഴിക്കുക...."

നട്ടെല്ലുള്ള പെണ്ണായി അംഗീകരിക്കപ്പെട്ട വിനയ സ്‌ത്രീകളുടെ വസ്‌ത്രധാരണ രീതികളെക്കുറിച്ച്‌ ഉയര്‍ത്തിക്കൊണ്ടുവന്ന വിഷയങ്ങള്‍ സമൂഹത്തില്‍ കൂടുതല്‍ ചര്‍ച്ചക്ക്‌ ഇടവരുത്തിയിരുന്നു.

വിനയയുടെ ഇടപെടലുകള്‍ക്ക്‌ പൊതുസമൂഹത്തില്‍ നിന്നും ലഭിച്ചുവന്ന പിന്തുണ മുമ്പത്തെപ്പോലെ ഇത്തവണ ലഭിച്ചുവോ എന്നത്‌ സംശയമാണ്.

ഗീത ടീച്ചര്‍ വിനയയെ വിളിച്ചു പറഞ്ഞത്‌
`മോളെ നീ തലവെച്ചുകൊടുത്തല്ലോ` എന്നാണ്‌.

ഒന്നാമത്‌ പോലീസെന്നു കേട്ടാലേ ജനങ്ങള്‍ക്ക്‌ കലിപ്പാണ്‌. കാക്കിക്കുള്ളില്‍ സഹൃദയരും, വിശുദ്ധരും, യേശുവും നബിയും, വി. എസ്സും, സാക്ഷാല്‍ വിനയ തന്നെ ജീവനോടെ നിന്നാലും അവസരമൊത്താല്‍ ജനം കല്ലെറിയും കൂക്കു വിളിക്കും.

ആണുങ്ങള്‍ വിഹരിക്കുന്ന ബാറില്‍ പകലും രാത്രിയും കയറി മദ്യപിക്കുക. ബസ്സിലും ട്രയിനിലും ആണുങ്ങളെ മുട്ടിയിരുന്ന്‌ യാത്രചെയ്യുക. ട്രെയിനില്‍ തൊട്ടടുത്ത ബര്‍ത്തില്‍ കിടക്കുന്ന പുരുഷ കേസരിയെനോക്കി സൈറ്റടിക്കുക. " റേഞ്ചാ" യി അയാളുടെ കൈ നീണ്ടുവരുമ്പോള്‍ കരണക്കുറ്റിക്കിട്ട്‌ പൊട്ടിക്കുക

ലോല ഹൃദയമുള്ള ACTIVA, SCOOTY എന്നിവ അവഗണിച്ച്‌ പയ്യന്‍സ്‌ ചെത്തി പറക്കുന്ന " ഹീറോ ഹോണ്ട" യെ വരിച്ചത്‌. ഇതൊക്കെയാണ്‌ വിനയയുടെ രീതി. ജീവിതത്തിലെ വിനയയുടെ സ്‌റ്റൈല്‍ കണ്ട്‌ പലരും നെറ്റി ചുളിക്കുകയാണ്‌ ചെയ്‌തത്‌. റോളുകള്‍ സിനിമയില്‍ വിജയശാന്തി അഭിനയിച്ചിരുന്നെങ്കില്‍ -തീയേറ്റുകള്‍ ഉത്സവപ്പറമ്പാകുമായിരുന്നു.

" തന്റെ ഉടുപ്പും നടപ്പും വീടും തൊഴിലും കളിയും കാര്യവും സ്‌ത്രീ വീക്ഷണത്തില്‍ ഉടച്ചുവാര്‍ത്ത വിനയക്ക്‌ സ്‌ത്രീവാദം ഒരു സെമിനാര്‍ വിഷയമോ, യൂണിവേഴ്‌സിറ്റി തസ്‌തികക്കുള്ള കുറുക്കു വഴിയോ അല്ല; ജീവിതമാണ്‌. പച്ചയായ ജീവിതം.അതിന്റെ വക്കില്‍ കണ്ണീരും ചോരയും പൊടിയുന്നുണ്ട്‌. വിനയ അത്‌ ഭാവിക്കുന്നില്ലെന്നു മാത്രം"-സാറാജോസഫ്‌ പറയുന്നു

"നാട്ടുകാര്യങ്ങള്‍ പറയുവാനായ്‌ മാത്രം
നമ്മള്‍ക്കും നാട്ടിലിറങ്ങി നോക്കാം
രാവും പകലും പിടിച്ചടക്കാം
......................................................
നമ്മള്‍ക്കും ജീവിതമാസ്വദിക്കാം
സങ്കടങ്ങള്‍ ഇനി പങ്കുവെക്കാം..."

"നാട്ടുകാരാകാം " എന്ന കവിതയിലെ വരികളാണിത്‌.
പക്ഷേ, ആണുങ്ങള്‍ കുത്തകയാക്കിയ മൈതാനങ്ങളില്‍ പെണ്ണുങ്ങള്‍ മേയാനെത്തുന്നതിനുമുമ്പ്‌ ഒരല്‌പം ഔചിത്യബോധം വിനയ കാണിച്ചിരുന്നുവെങ്കില്‍ മോളെ നീ തലവെച്ചുകൊടുത്തല്ലോ എന്ന്‌‌ ഗീത ടീച്ചര്‍ക്ക്‌ പറയേണ്ടി വരില്ലായിരുന്നു.

" നല്ല പെണ്ണാ" യിട്ടു ജീവിച്ചു ജീവിച്ചു
വല്ലാതെയയ്യോ മടുത്തു പോയി ഞാന്‍
നല്ലതെന്നു പറയേണമെന്നിനി
തെല്ലുമില്ലേ മനസ്സില്‍ എനിക്ക്‌‌"
(എന്റെ സ്വപ്‌നം-വിനയ)


www.nattupacha.com published on 2009 feb 1
വിനയയുടെ ബ്ലോഗ്

6 comments:

sunilfaizal@gmail.com said...

തുല്യനീതിക്കുവേണ്ടി പോലീസ്‌ കായികമേളയില്‍ ട്രാക്കില്‍ കിടന്നു പ്രതിഷേധിച്ച്‌തിനാണ്‌ വിനയയെ 2003 ജൂണില്‍ പോലീസ്‌ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടത്‌. എന്നാല്‍ ഹൈക്കോടതി വിധിയെ തുടര്‍ന്ന്‌ 2004 ജൂണില്‍ സര്‍വ്വീസില്‍ തിരിച്ചെടുക്കുകയും ചെയ്‌തു. നാളിതുവരെയുള്ള നേട്ടങ്ങളെല്ലാം പിതാവിന്റെ പേരില്‍ രജിസ്റ്റര്‍ചെയ്‌ത്‌ "പൈതൃക"മാക്കിയെടുക്കുന്ന ഭാഷാരീതിക്കും ചതിയുടെ ചുവയാണുള്ളതെന്നു തിരിച്ചറിഞ്ഞ വിനയ സ്‌കൂള്‍ അഡ്‌മിഷന്‍ അപേക്ഷാഫോറത്തില്‍ പിതാവിന്റെ പേരിനൊപ്പം മാതാവിന്റെ പേരിനുകൂടി സ്ഥാനം ലഭിക്കാന്‍ റിട്ട്‌ ഫയല്‍ ചെയ്യുകയും അനുകൂല വിധി നേടുകയും ചെയ്‌തു. ശ്രദ്ധിക്കപ്പെട്ട നിയമപോരാട്ടങ്ങളുടെ ലിസ്‌റ്റില്‍ "ഇന്ത്യാ ടുഡേ" ഈ കേസിനെ ഉള്‍പ്പെടുത്തുകയുണ്ടായി.

അനില്‍@ബ്ലോഗ് // anil said...

തീവ്രവാദം ഒന്നിനും പരിഹാരമല്ല.
അതു സ്ത്രീപക്ഷവാദം (എന്ന് ധാരണയില്‍)ആയാലും.

പുരുഷന്റെ മാതിരി മുടി വെട്ടിയാലോ, മദ്യപിച്ചാലോ പുരുഷനാവില്ല, പുരുഷനാവേണ്ട കാര്യവുമില്ല. പുരുഷനും സ്ത്രീക്കും വേറിട്ട സ്വന്തമായ നിലനില്‍പ്പാണുള്ളത്.

മദ്യപാനക്കേസില്‍ എത്ര വെള്ള പൂശിയാലും ന്യായീകരിക്കപ്പെടുകയില്ല. ഒരു പദവിയിലുള്ള ഉദ്യോഗസ്ഥന്‍/സ്ഥ ജോലിസമയത്തായാലും അല്ലാത്ത സമയത്തായാലും പാലിക്കേണ്ട ചില മര്യാദകളുണ്ട്, അതിനു ഡ്യൂട്ടി സമയം ബാധകമല്ല.

വിനയ എന്ന വ്യക്തി സ്വന്തം നിലക്ക് നേടിയെടുത്ത കാര്യങ്ങളെ വിലകുറച്ച് കാണുകയല്ല, മറിച്ച് പ്രായോഗിക ജീവിതത്തില്‍ പരാജയമാകും എന്ന സന്ദേഹം പങ്കുവച്ചു എന്നു മാത്രം.

ഒന്നുകൂ‍ടി പറയട്ടെ, സര്‍ക്കാര്‍ വകുപ്പില്‍ ഒരു തവണ അച്ചടക്ക നടപടിക്ക് വിധേയരായ വ്യക്തി വീണ്ടും ആരോപണ വിധേനാ/യ‍യാല്‍ മുന്‍ ഫയലുകള്‍ അതിനെ സ്വാധീനിക്കുക തന്നെ ചെയ്യും.

Anonymous said...

ഈ സ്ത്രീക്കു പുരുഷന്മാരോടു മുഴുവന്‍ പകയാണു. അതു അവരുടെ ബ്ലൊഗ് വായിചാല്‍ മനസിലാകും. സ്ത്രീ സമത്വവും പുരുഷ വിദ്വെഷവും രണ്ടാണു.

മാണിക്യം said...

കേരളാ പോലീസ് ഇതിനേക്കാള്‍ മോശമായി പെരുമാറിയ എത്രയോ കേസുകള്‍ ഉണ്ട്?

കേരളത്തിലേ സാമൂഹ്യ മാര്യാദ പ്രകാരം സ്ത്രീയായാ വിനയ മദ്യപിച്ചത് തെറ്റ് തന്നെ,പക്ഷെ അത് ഒരു മറയായെടുത്ത് അവരെ ടാക്സ് ചെയ്യുന്നത് ശരിയോ?

‘രക്ഷിക്കാനും ശിക്ഷിക്കാനും ഒരെ നിയമം മതി.’
പോലീസില്‍ എന്നല്ല എവിടെയും സ്ത്രീകള്‍ ഓവര്‍ സ്മാര്‍ട്ട് ആയാല്‍ അല്ലങ്കില്‍ ആണെന്ന് തോന്നിയാല്‍‍ പിന്നെ വച്ചേക്കില്ലാ..
“ഉള്‍ക്കരുത്തുള്ള വിനയയെപ്പോലുള്ള ഒറ്റപ്പെട്ട ചില വ്യക്തികള്‍ മാത്രമാണ്‌ പരിമിതികളെ മറികടന്നിട്ടുള്ളത്‌”
അതില്ലാതാക്കാന്‍ ഇത്രയും ക്രൂരമായ നടപടികള്‍ അവരെ മാനസീകമായി തളര്‍ത്തിയേക്കും എന്ന ചിന്തയാവാം ഈ ചെയ്തികള്‍ക്ക് പിന്നില്‍.

സത്യത്തില്‍ വിനയ ഒരു സാധാരണ സ്ത്രീ മാത്രമാണ്, മറ്റുള്ളവര്‍ പറയാന്‍ മടിച്ചത് വിളിച്ചു പറഞ്ഞു നിയമത്തിന്റെ വഴിയില്‍ കൂടീ അവകാശങ്ങള്‍ നേടി
ഒരേ ജോലി ചെയ്യുന്നവര്‍ക്ക് വിത്യസ്തമായ അനുഭവം.
അതു പോലീസ് വകുപ്പില്‍ മാത്രം ഒതുങ്ങുന്നില്ല,
“അതങ്ങനെയാ നീകണ്ടില്ല കേട്ടില്ല എന്ന് വച്ചേക്ക്,” എന്നാണു പലപ്പോഴും കിട്ടുന്ന ഉപദേശം.സ്ത്രീ ആയതില്‍ അഭിമാനം കൊള്ളുന്നവളാണ് ഞാന്‍,
എന്നാല്‍ ശാരീരിക പീഢനത്തെക്കാള്‍ ക്രൂരമായ മാനസ്സിക പീഢനങ്ങള്‍ സ്ത്രീകള്‍ക്ക് നേരെ
ശക്തരെന്ന് ഭാവിക്കുന്ന പുരുഷമെധാവികള്‍ ചെയ്യുമ്പോള്‍ അവരുടെ അല്പത്വം നിചത്വം ഒക്കെയാണ് വെളിപ്പെടുന്നത്.കള്ളസാക്ഷികളും കള്ളതെളിവുകളും കൊണ്ട് തല്‍ക്കാല ജയം കരസ്ഥമാക്കുന്നവര്‍ ഇതിനൊക്കെ മനസാക്ഷിക്ക് മുന്നില്‍ ഒരു ദിവസം ഉത്തരമില്ലാതെ നരകിക്കും.

chithrakaran:ചിത്രകാരന്‍ said...

വിനയ ജീവിതംകൊണ്ട് തന്റേതായ ധീരമായ ഒരു ചരിത്രമെഴുതുകയാണ് എന്നാണ് ഈ പോസ്റ്റു വായിച്ചതില്‍ നിന്നും മനസ്സിലായത്.അവര്‍ ദുര്‍ബലയായ ഒരു സ്ത്രീയല്ല. പുരുഷനുമല്ല. പൂര്‍ണ്ണത തേടുന്ന ഒരു മനുഷ്യ ജന്മം എന്നേ വിശേഷിപ്പിക്കാനാകു. അതില്‍ അവര്‍ വിജയിച്ചുകൊണ്ടിരിക്കുന്നുമുണ്ട്. അതിന്റെ വഴിത്താര കഠിനമാണെന്നത് ദുര്‍ബലരായ മറ്റുള്ളവര്‍ക്കു തോന്നുമായിരിക്കും.
ഹഹഹ...
ഇവിടെ ചിത്രകാരനു ചിരിക്കാനേ കഴിയു.
സ്വയം രക്ഷിക്കാന്‍ കരുത്തും,ആത്മബോധവുമുള്ള വിനയയെയോര്‍ത്ത് പുരുഷന്മാര്‍ വേവലാതിപ്പെടേണ്ടതില്ല. സ്ത്രീകളും!

കേരളത്തിന്റെ സാമൂഹ്യ-സാംസ്ക്കാരിക രംഗത്ത് ഒരു ഇതിഹാസം തന്നെയായി മാറിക്കൊണ്ടിരിക്കുന്ന നളിനി ജമീലയെപ്പോലെ
വജ്രശോഭയുള്ള ഒരു വ്യക്തിത്വമായി സ്വയം ആവിഷ്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വിനയ അവരുടെ അനുഭവങ്ങളുടെ ഒറ്റപ്പെട്ട വഴിയിലൂടെ സഞ്ചരിക്കുന്നത് ധാര്‍മ്മിക പിന്തുണയോടെ നിരീക്ഷിച്ചുകൊണ്ടിരിക്കുക.

ഇന്ന് അവരെ പരിഹസിക്കുന്നവര്‍ മന്ദബുദ്ധികളായ ക്രിമികളായി (ക്രിമിനലുകളായി)ഭാവിയില്‍ വിലയിരുത്തപ്പെടുമെന്നതിനാല്‍ ബുദ്ധിമാന്ദ്യത്തിലേക്കുള്ള നിക്ഷേപം നടത്തുന്നതിനു മുന്‍പ് കുറച്ചെങ്കിലും മിതത്വം പാലിക്കുന്നത് ഉചിതമായിരിക്കും.

കാരണം ജീവിതത്തിന്റെ കാഠിന്യമാണ് വ്യക്തിത്വത്തെ മഹത്വപ്പെടുത്തുന്നത്.
ഇത്രയും പറഞ്ഞതുകൊണ്ട് മലയാളിയുടെ പൊതു മുന്‍‌വിധിശീലപ്രകാരം ചിത്രകാരന്‍ വിനയയുടെ ചിന്തകളെ ശരിവക്കുന്നു എന്നു് അര്‍ത്ഥമാക്കരുത്. വിനയയെ വിനയയാകാന്‍ അനുവദിക്കുക. അതായിരിക്കും ഉചിതവും,മര്യാദയും.

അനില്‍@ബ്ലോഗ് // anil said...

ചിത്രകാരാ,
വിനയക്ക് ആരുടേയും സഹായം വേണ്ടായിരിക്കാം. പക്ഷെ യോജിക്കാവുന്ന വിഷയങ്ങളില്‍ ധാര്‍മിക പിന്തുണ നല്‍കുന്നതില്‍ തെറ്റില്ലല്ലോ. മദ്യപിച്ചത് ഒരു "സ്ത്രീ" ആയിപ്പോയി എന്ന ഒറ്റ “സദാചാര ഭ്രംശം” , ലൂപ്പ് ഹോളായി എടുത്ത് അവരെ മൂലക്കൊതുക്കുന്നതിനെതിരെ ഇവിടെ ഒരു മാധ്യമങ്ങളും അനങ്ങി കണ്ടില്ല.

മലയാളിയുടെ സദാചാര ബോധം !!!